Wednesday, December 9, 2009

ഹിന്ദി ഹമാരി രാഷ്ട്ര ഭാഷാ ഹേ ഹോ ഹാം


ഹിന്ദി ഇമ്മിണി ബെല്യ സംഭവം തന്നെയാണ്‌., ഏതായാലും പ്ലസ്‌ ടു എത്തിയപ്പോ ഞാൻ മലയാളം രണ്ടാം ഭാഷയായി എടുക്കാൻ കൂടുതൽ ആലോചിച്ചില്ല, കാരണം ഹിന്ദിയിൽ ഞാൻ "കിടു" അല്ല "കിക്കിടു" ആരുന്നു എന്നതുതന്നെ,പിന്നെ ആ ഹിന്ദി പഠിപ്പിക്കുന്ന സോമനാഥ കുറുപ്പ് സാറിനെ കണ്ണെടുത്താൽ കണ്ടു കൂടാ. സ്റ്റാഫ്‌ റൂമിൽ ഇരുന്നു പുക വലിക്കുന്ന പഹയൻ, ക്ലാസ്സിലെ ജനലിൽ ചുമ്മാ ഒന്നിരുന്നാൽ പാപം, സ്റ്റാഫ്‌ റൂമിൽ ഇരുന്നു പുക വലിക്കാം, അങ്ങനെ സഹികെട്ട് ഞാൻ രഹസ്യമായി ഒരു ഒപ്പരെഷൻ നടത്തി,സ്റ്റാഫ്‌ റൂമിൻറെ മുന്നിൽ "പുകവലി പാടില്ല" എന്ന ബോർഡ് വന്നു. ജനൽ തുറന്നു റൂമിനുള്ളിൽ കയറി അകത്തും എഴുതി. അല്ലാ പിന്നെ അതിൽ പിന്നെ പുള്ളീടെ ധൂപ പ്രാർത്ഥന സ്കൂളിൽ കണ്ടിട്ടില്ല. ഇവിടെ നമ്മൾ പറഞ്ഞു വന്നെ ഹമാരി രാഷ്ട്ര ഭാഷാ ഹേ അല്ലെ?

കാണാതെ പഠിച്ച്‌ ജയിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌. അല്പം കടുപ്പം ആരുന്നു ഈ മുടിഞ്ഞ ഹിന്ദി. പിന്നെ കാണാതെ പഠിച്ചാലും തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങിയിരുന്നതിനാലാവണം സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന ഹമീദാമ്മ ടീച്ചര്‍ക്കു എന്നെ വല്യ കാര്യമായിരുന്നു. ക്ളാസില്‍ എന്താണോ പഠിപ്പിച്ചത്‌ അത്‌ അങ്ങനെ തന്നെ പേപ്പറില്‍ കാണും. കാണാതെ പഠിക്കുകയല്ലേ...ഉദാ: ബം ഫട്നേ കീ ആവാസ്‌ സുന്‍കര്‍ ലോഗ്‌ കാപ്‌ ഉഠേ, ഗുരു ഗോവിന്ദ്‌ ദോവൂം ഖടേ കാകേ ലാഗും പായ്‌ ബലിഹാരി ഗുരു അപ്നേ ജിന്‍ ഗോവിന്ദ്‌ ദിയോ ബതായ്‌...
(കാണാതെ പഠിച്ച്‌ ജയിച്ച പലരും ഇപ്പോ അഭിമാനം കൊള്ളുന്നുണ്ടാകും. അല്ലേ ?)

ഇപ്പൊ വന്നു വന്നു നമ്മുടെ കടമ്മനിട്ട ഭാഗത്തേക്കൂടെ ഒരു റൌണ്ട്‌ കറങ്ങിയാല്‍ എല്ലാ അഭിമാനവും പമ്പ കടന്നോളും. ഇവിടെ ഒരു കൂട്ടം പുതിയ അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. അന്യ സംസ്ഥാനതൊഴിലാളികള്‍!
പണ്ട്‌ തമിഴ്‌ നാട്ടുകാരായ തൊഴിലാളികള്‍ ധാരാളമായി നമ്മുടെ നാട്ടില്‍ വരികയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അത്യാവശ്യം മലയാളവും തമിഴും തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നതു കൊണ്ട്‌ ഒരു വെടിയ്ക്കുള്ള തമിഴ്‌ നമ്മളും മലയാളം അവരും പഠിച്ചിരുന്നു. മിക്കവാറും എല്ലാ വാക്കുകളുടെയും കൂടെ "അത്‌"" "" എന്നു ചേര്‍ത്തിരുന്നുള്ള ട്രിക്ക്.(ഉദാ : പറ്റില്ലത്‌, സാരല്ലത്‌, പറവല്ലത്‌" )

ഈയിടെ നാട്ടിൽ വീട് പണി തുടങ്ങിയതോടെ പണ്ടാരം പണി പാളി, എല്ലാം ബംഗാളികൾ, വീട്ടിൽ വരുന്നോരോട് അച്ഛൻ "മോനു അങ്ങു ബംഗ്ലൂരിൽ വൻ ജോലിയാ " "അവനു ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പുല്ലു പോലാ " എന്നൊക്കെ പറഞ്ഞതോടെ എട്ടിന്റെ പണി കിട്ടി. ഇനി കുറുപ്പ്‌ സാറിൻറെ "പുക ശാപം" വല്ലോം ആണോന്നു പോലും ചിന്തിച്ചു. ഗഫൂര്‍ക്കാ ദോസ്ത്‌, മുഝേ മാലും നഹിം.. അറിയാവുന്ന ഹിന്ദി വാക്കുകൾ ഇതൊക്കെയാ, കുഴി എടുക്കാൻ മേയ്ക്കാട് ഭായിയെ വിളിച്ച്‌ പറഞ്ഞു കൊടുക്കാന്‍ സാധിക്കാതെ നട്ടം തിരിഞ്ഞു. "ആവോ ഭായി...യഹാം ഏക്‌ തോഡ്‌ ബനാവോ, ഏക്‌ കുഴി ബനാവോ...എന്നും മറ്റും പറഞ്ഞു ഞാൻ എൻറെ കഴിവ് തെളിയിച്ചു, (നാണമില്ലാതെ എവിടേം പിടിച്ചു നിന്നോളുമെന്നു, അല്ല പിന്നെ)

ഇങ്ങനെയിരിക്കുന്നതായ അവസരത്തിങ്കല്‍ ഒരു ദിവസംഞാൻ രാത്രിയിൽ മുണ്ടക്കയം 26 മത് മൈൽ ബസ്‌ സ്റ്റോപ്പിൽ വന്നിറങ്ങാനിടയായി. കൂട്ടുകാരൻ അൽപം മാറി നിൽപ്പുള്ളതു കൊണ്ട്, വാഹനത്തിന്റെ സമീപത്തേക്ക്‌ നടന്നു കൊണ്ടിരിക്കുന്ന എന്റെ പുറകേ ഒരു നിഴല്‍....., രാത്രിയല്ലേ...ആരെയും വിശ്വസിക്കാനാകാത്ത കാലം. പോരാത്തതിന്‌ ഇപ്പോൾ നാട്ടിൽ നിറയെ മറുഭാഷക്കാരും.
"മോനേ പരിചയമില്ലാത്ത ആളുകളുമായൊന്നും മിണ്ടരുത്‌., ആരും തരുന്നതൊന്നും വാങ്ങിക്കഴിക്കരുത്‌..." """"" അമ്മയുടെ ഉപദേശവും.

ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി. അപ്പോഴതാ നിഴലും സ്പീഡു കൂട്ടുന്നു. "ശൂ ശൂ"...എന്നുള്ള വിളിയും കേള്‍ക്കുന്നുണ്ട്‌... ഒന്നു രണ്ട്‌ ആളുകളെ കണ്ടതോടെ ഞാന്‍ നിന്നു. പുറകിലെ നിഴല്‍ പതുക്കെ അടുത്തെത്തി. വെളുത്ത ഒരു പയ്യന്‍. ഒരു മുഷിഞ്ഞ ബാഗും കൈയിലുണ്ട്‌. അടുത്തെത്തി അവന്‍ വിളിച്ചു.
"ഭായ്‌....""

ഹിന്ദിക്കാരന്‍ തന്നെ. അവന്‍ തുടര്‍ന്നു.
"ഭായി...യേ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാണ്റ്റ്‌..." പിന്നെ കൈ കൊണ്ട്‌ എവിടെ എന്ന ആംഗ്യവും.
ഹമീദാമ്മ ടീച്ചറും, കുറുപ്പ് സാറും, പിന്നെ നേ കോ സേ കാ കേ കി മേം പര്‍ ഒക്കെ എന്റെ മനസ്സിലേക്കെത്തി.
ഞാന്‍ കൈ സ്റ്റാണ്റ്റിന്റെ സൈഡിലേക്ക്‌ ചൂണ്ടി. പറഞ്ഞു. "ഗോ"
ഉടനെ അവന്‍.. "കിത്നാ ദൂര്‍ ഹേ ഭായ്‌"
കൊഴഞ്ഞു. ഇനി ഈ മറുതായോട്‌ എന്തു പറയും....
"ഏക്‌ കിലോമീറ്റര്‍"
"സിര്‍ഫ്‌ ഏക്‌ കിലോമീറ്റര്‍?"
എന്താടാ ദൂരം കൂട്ടണോ എന്നാണു ചോദിക്കാന്‍ തോന്നിയതെങ്കിലും സംയമനം പാലിച്ച്‌ ഞാന്‍ പറഞ്ഞു. "ഹാം"
അടുത്തതായി എവിടെ പോകാനാ എന്നു ചോദിക്കണമെങ്കില്‍ തും ചേര്‍ക്കണ്ടേ...തും കര്‍ത്താവായി വരുമ്പോള്‍ ഹോ ചേര്‍ക്കണം. തും കഹാം ജാ രഹേ ഹോ? ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ആദ്യമായി കാണുന്നയാളായതുകൊണ്ടും പയ്യനായതു കൊണ്ടും രാത്രിയായതു കൊണ്ടും ആപ്‌ വേണ്ട.
ആപ്‌ ആണെങ്കില്‍ ഹേ മതി. ഞാന്‍ മനസാ ഹമീദാമ്മ ടീച്ചര്‍ക്കു നന്ദി പറഞ്ഞു.
"ശുക്രിയാ സാബ്‌, കുഛ്‌ ലോഗ്‌ മുഝേ ഗലത്‌....ഗലത്‌.... """വഴി ബതായാ.... "

"വ....വഴിയോ.....തു മലയാളം ബോല്‍താ ഹേ? " ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"അതെ. ചേട്ടന്‍ മലയാളിയാണോ?"
ഭായിയതാ നല്ല കലക്കന്‍ മലയാളം പറയുന്നു.
"പന്ന *%++*(*)*+%* മോനേ ...." നട്ടപ്പാതിരായ്ക്ക്‌ കാണാതെ പഠിച്ച ഹിന്ദി ഓര്‍ത്തെടുത്ത്‌ പറയേണ്ടി വന്ന ദേഷ്യത്തോടെ ഞാന്‍ അലറി. "എന്നിട്ടാണോടാ മറുഭാഷേ ചോദിച്ചെ? "
പേടിച്ച്‌ ചുരുണ്ട മലയാളി ഭായി ഒരു പൊട്ടലോടെ കരച്ചിലാരംഭിച്ചു.
"ചേട്ടാ....എട്ടു മണിയ്ക്കു വന്നിറങ്ങിയതാ....കണ്ടവരും ചോദിച്ചവരുമൊക്കെ ഹിന്ദിക്കാരായിരുന്നു...കോട്ടയം പോകാനാ....വഴി ചോദിച്ചപ്പോ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കാണിച്ചു. വെളിച്ചം കണ്ട വഴിയേ പോയി...അഞ്ചു പത്തു കിലോമീറ്റര്‍ നടന്നു. ഹിന്ദി അറിയാന്‍ മേലാ...പണ്ട്‌ എങ്ങനെയാണ്ട്‌ ജയിച്ചതാ.... "
എങ്ങനെയാണ്ട് ജയിച്ചതാ എന്ന വാക്ക് എന്റെ ഹൃദയത്തിലെവിടെയോ തറച്ചു കയറി.
"സാരമില്ല പോട്ടെ...നേരെ പോയാ മതി. സ്റ്റാന്‍ഡിലെത്തും.... "
ഹിന്ദി അറിയാന്‍ മേലാത്ത ഒരുത്തനോടു ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരോടാ ക്ഷമിക്കുക?