Tuesday, September 23, 2014

ചൊവ്വയിൽ ചരിത്രം പിറന്നത്‌ ബുധനാഴ്ച












ഓരോ ഭാരതീയനും അഭിമാന നിമിഷങ്ങൾ, അവസാനം ചൊവ്വാദോഷം മാറ്റിയെടുക്കാൻ ഇന്ത്യ വേണ്ടി വന്നു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം പരിപൂര്‍ണ വിജയം. മംഗള്‍യാന്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലുളള നിര്‍ദിഷ്‌ട ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ആദ്യ ചൊവ്വാദൗത്യം വിജയിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതിയും ഇന്ത്യ നേടിയെടുത്തു. ചൊവ്വദൗത്യം വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ്‌ ഇന്ത്യ.22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.


'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദ്യത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.


2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍.

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ അറിയിച്ചു.

'ലാം' തുണച്ചു

മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്.

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി.


പത്തുമാസമായി നിദ്രയിലായിരുന്ന ലാം യന്ത്രം പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നാലുസെക്കന്‍ഡ് നേരം യന്ത്രത്തെ പരീക്ഷണാര്‍ഥം ജ്വലിപ്പിച്ചിരുന്നു. അത് വിജയിച്ചത് ഐഎസ്ആര്‍ഒ ഗവേഷകരില്‍ വലിയ ആത്മവിശ്വാസമുണര്‍ത്തി.

ചൊവ്വയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ 366 കിലോമീറ്ററും ഏറ്റവും അകലെ 80,000 കിലോമീറ്ററും പരിധിയുള്ള വാര്‍ത്തുള ഭ്രമണപഥത്തില്‍ ചുറ്റിയാണ് മംഗള്‍യാന്‍ നിരീക്ഷണങ്ങള്‍ നടത്തുക.

450 കോടി രൂപ ചെലവും 1337 കിലോഗ്രാം ഭാരവുമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആ ഉപകരണങ്ങള്‍.

അതില്‍ മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ( എം.എസ്.എം) ആണ് ഏറ്റവും പ്രധാനം. ആ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാകും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യമാണ് മംഗള്‍യാന്‍ തേടുന്നതെന്ന് സാരം.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അയച്ച മേവന്‍ പേടകം ( Mars Atmosphere and Volatile Evolution þ MAVEN ) രണ്ടുദിവസം മുമ്പേ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് മേവന്റെ ലക്ഷ്യം



(കടപ്പാട് : ISRO, Mathrubhumi)